Oct 23, 2011

എന്റെ ഡയറിക്കുറിപ്പുകള്‍ - 5


ഇന്ന് ഒക്ടോബര്‍ 23 ഞായറാഴ്ച. കഴിഞ്ഞ കുറെ ദിവസങ്ങളായി പലവിധ തിരക്കുകള്‍ ആയതിനാല്‍ വിശേഷങ്ങള്‍ ഒന്നും തന്നെ കുറിച്ചു വയ്ക്കാനോ ഇവിടെ എഴുതാനോ കഴിഞ്ഞില്ല. നമ്മുടെ ഒരു അന്തേവാസിയായ ശ്രീനിവാസന്‍ പെട്ടന്ന്‌ ഒരു ദിവസം ഇവിടെ നിന്നും കടന്നു കളഞ്ഞത് ആയിരുന്നു ഒരു വിശേഷം. ആവുന്നത്ര തിരഞ്ഞിട്ടും അദ്ദേഹത്തെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. തെരുവില്‍ നിന്ന് കിട്ടിയ ഇദ്ദേഹത്തിനു തന്റെ അസുഖം വളരെയേറെ സുഖപ്പെട്ടിരുന്നതിനാല്‍ സാമാന്യം നന്നായി പെരുമാറാന്‍ കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ഇദ്ദേഹത്തെ വെളിയില്‍ കാണുന്ന സാമാന്യജനത്തിനു ഒരു സംശയവും തോന്നുകയില്ല. അതാണ്‌ ഇദ്ദേഹത്തെ കണ്ടു പിടിക്കാന്‍ വിഷമവും. ഇവിടെ നിന്ന് പോകുന്നത് വരെയും തന്റെ ജന്മസ്ഥലവും കുടുംബത്തിന്റെ വിവരവും അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിരുന്നില്ല. ഏവിടേയായിരുന്നാലും ദൈവം കാത്തുകൊള്ളും എന്ന വിശ്വാസം മാത്രം നമുക്ക്‌ തുണ.

രണ്ടാമതായി പറയാനുള്ളത്‌ കഴിഞ്ഞ മാസം സ്വന്തം അമ്മ വന്നു കൂട്ടിക്കൊണ്ടു പോയിരുന്ന സാബു തിരിച്ചെത്തിയിരിക്കുന്നു. കുറച്ച് പോലിസുകാര്‍ അവനെ അവരുടെ വാഹനത്തില്‍ കയറ്റി ഇവിടെ എത്തിക്കുകയാണ് ഉണ്ടായത്‌. അവര്‍ അറിയിച്ച പ്രകാരം സാബു അവന്റെ വീട്ടില്‍ എത്തി കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ വളരെ അക്രമകാരിയായി മാറി. വീട്ടിലുള്ള എല്ലാ സാമഗ്രികളും വലിച്ചിട്ടു അതിനു തീ കൊളുത്തുകയും വീട് ഒട്ടാകെ അഗ്നിക്കിരയാകുകയും ചെയ്തു. തിരിച്ചെത്തിയ സാബു പണ്ടത്തെപ്പോലെ തന്നെ വളരെ ശാന്തനാണ് . അവന്‍ പറഞ്ഞത്‌ ഇങ്ങനെ ' ഇപ്പോള്‍ എന്തൊരു സമാധാനം ... ഒരു മൊട്ടു സൂചി പോലും അവിടെ ബാക്കിയില്ല.. എല്ലാം അഗ്നി കൊണ്ട് പോയി.. എനിക്കിനി സമാധാനത്തില്‍ ഇവിടെ കഴിയാം.. ' ഒരു കണക്കിന് അവന്‍ പറഞ്ഞത്‌ മുഴുവന്‍ ശരി തന്നെ. എല്ലാവര്‍ക്കും അസമാധാനം ഉണ്ടാക്കുന്ന വസ്തു സമ്പത്ത്‌ തന്നെ. അത് കൊണ്ട് തന്നെ സമ്പത്ത്‌ പോയാല്‍ സമാധാനം തീര്‍ച്ചയാണല്ലോ.

നമ്മുടെ റഹിം പിന്നെയും കടലാസില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുന്നത് കണ്ടു നോക്കിയപ്പോള്‍ കണ്ടത്‌ ചില ദൈവ സ്തുതികള്‍ . ഇവിടെ മതത്തിനും ജാതിക്കും പ്രസക്തിയില്ലെങ്കിലും ജനനം കൊണ്ട് മുസ്ലിം എന്നറിയപ്പെട്ട റഹിം ഇത്തരത്തില്‍ യേശുദേവനെ സ്തുതിച്ചു കൊണ്ട് എഴുതുകയും അതില്‍ ചില വാചകങ്ങള്‍ ഒരു ഹിന്ദുപുരാണങ്ങളില്‍ നിന്നെന്നപോലെ കാണുകയും ചെയ്യുന്നത് ദൈവം എന്ന ആ മഹാ ശക്തിയുടെ ചില കുസൃതിത്തരങ്ങള്‍ തന്നെ. റഹിം പിന്നെയും എഴുതിയ ചില വരികള്‍ അതെ പടി താഴെ കൊടുക്കുന്നു. ഇതില്‍ ചിലപ്പോള്‍ ഒരുപാട് തെറ്റുകള്‍ കാണാന്‍ പറ്റുമായിരിക്കും പക്ഷെ എഴുതിയത് ഒരു പണ്ഡിതനോ, കവിയോ, ചിന്തകനോ അല്ലാത്തത് കൊണ്ട് അദ്ദേഹത്തോട് സദയം ക്ഷമിക്കുക.

(ഒന്ന് )

ഇസ്രയേലിന്റെ നാഥാ .. ഈശോവേ ..
ഇരു ലോകം വിധിക്കുന്ന രാജാവേ...
ഈ രാജ്യം നിന്റെ സാമ്രാജ്യമല്ലേ ..
ഈ ജന്മം നിന്റെ വരടാനമല്ലേ ...


ഇന്നലെയെ മറക്കാത്ത മക്കളാവാന്‍
ഇന്നിനെ പാഴാക്കാ മനുഷ്യരാവാന്‍
ഇനിയുള്ള നാളെയെ സൌഖ്യം നേടാന്‍..
ഈ കുഞ്ഞാടുകള്‍ക്ക് നീ ഇടയനാവണേ ..

ഈ കാഴ്ചയെല്ലാം മിഥ്യയല്ലോ
ഇനിയൊരു ജന്മം സത്യമല്ലോ
ഇരുളില്‍ തടയുമീ പാപികളില്‍
ഈശോവേ നിന്നരുള്‍ പുല്‍കേണമേ



(രണ്ട്)

കലികാലമാമീകളിക്കളത്തില്‍
കലിതുള്ളി ഉറയും കരിംകോലങ്ങളെ
കാലപ്പഴക്കത്താല്‍ മായ്ക്കാനാവുമോ
കാലാതീതമാം തിരുവചനങ്ങളെ

കനല്‍ക്കട്ട കക്ഷത്തിലൊളിപ്പിക്കും മൂഢരായി
കാറ്റിനെ വെല്ലും പാഴ്ത്തടിമരമായി
കടലിനു വേലികെട്ടും കോമാളി വേഷമായി
കാണാപ്പുറം ചൊല്ലും കാപട്യരൂപമായി

കലികാലമാമീ...........

കഥനം വിതയ്ച്ചു കണ്ണുനീര്‍ കൊയ്തും
കരുണ മറന്നു കാഠിന്യം വഹിച്ചും
കാണാക്കയങ്ങളില്‍ താഴുംനേരം
കനിവേകാനും കരകയറ്റാനും യേശുദേവന്‍ മാത്രം

കലികാലമാമീ...........



കഴിഞ്ഞ ആഴ്ചയില്‍ നമ്മുടെ സ്ഥാപനത്തില്‍ ഫോണ്‍ കണക്ഷനും ഇന്റര്‍നെറ്റ് (ബ്രോഡ്ബാന്‍ഡ്) കണക്ഷനും ലഭിച്ചു. അത് കാരണം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ 'SKYPE' ല്‍ "kripacharitabletrust” എന്ന പേരില്‍ ഒരു ഫ്രീ അക്കൌണ്ട് തുടങ്ങി. ഈ സൗകര്യം ഉപയോഗിച്ച് വളരെ ദൂരെയുള്ള ആര്‍ക്കും നേരില്‍ കണ്ടു കൊണ്ട് സംസാരിക്കാനും ഇവിടെയുള്ള കാര്യങ്ങള്‍ അറിയാനും പറ്റുമല്ലോ. നമ്മുടെ ലാന്‍ഡ്‌ലൈന്‍ ഫോണ്‍ നമ്പര്‍ 04902444270 ആണ്.  

No comments:

Post a Comment