Oct 14, 2011

എന്റെ ഡയറിക്കുറിപ്പുകള്‍ - 4


കഴിഞ്ഞ ദിവസങ്ങളിലെ വിശേഷങ്ങളില്‍ അത്യന്തം വിശേഷമായ ഒരു കാര്യം ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. അത് നമ്മുടെ ഒരു അന്തേവാസിയായ റഹിം എഴുതിയ ഏതാനും ദൈവസ്തുതികളും കവിതാ ശകലങ്ങളെയും കുറിച്ചാണ്. ഒരു ദിവസം അത്യാവശ്യമായി എനിക്ക് കുറച്ച് പേപ്പറുകളും പേനയും വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് ഇത്രമാത്രം മനോഹരമായ രചനയ്ക്കുള്ള തയ്യാറെടുപ്പാണ് എന്നാരും അറിഞ്ഞിരുന്നില്ല. താഴെ കൊടുത്തിരിക്കുന്നത് വായിച്ചാല്‍ നിങ്ങള്‍ക്കും അത്ഭുതം തോന്നും. ഇതില്‍ വ്യാകരണത്തെറ്റുകള്‍ കാണാം, വൃത്തവും പ്രാസവും ഒക്കാതെയിരിക്കാം, പക്ഷെ എഴുതിയ വ്യക്തി ഇവിടെയുള്ള രോഗിയായ അന്തേവാസി എന്ന നിലയില്‍ മാത്രം ചിന്തിച്ചാല്‍ ഇത് അതി മനോഹരം തന്നെ.

(ഒന്ന്)
ആയിരം പിലാത്തോസ് ഭരിച്ചാലും
ആയിരം യൂദാസ് ചതിച്ചാലും
ആയിരം വര്‍ഷങ്ങള്‍ ചെന്നാലും
ആ യേശുദേവന് മരണമുണ്ടോ...

ആടുകളെ മേച്ചും അറിവുപകര്‍ന്നും
ആരോരും കാണാത്ത അന്തരാത്മാവിന്‍
അന്ധകാരം മാറ്റിയവനേ
ആരിലും ലോലനായി വാഴ്ന്നവനേ

ആയിരം പിലാത്തോസ് ........................
അപരാധമൊന്നും ചെയ്യാതെ
കുരിശില്‍ തൂങ്ങിയ അവതാരമേ
ആയിരം മെഴുകുതിരികളായി ഉരുകരുതേ നീ
അറിവിന്‍ കെടാവിളക്കായി തെളിയേണമേ ..

ആയിരം പിലാത്തോസ് ........................
(രണ്ട്)
പാപത്തിന്‍ കറകള്‍ പുരണ്ടോരീഭൂവില്‍
പാപങ്ങള്‍ കൊയ്യാനായെന്തിനു പിറന്നു ഞാന്‍

പാരിതിന്‍ സൌഖ്യത്തില്‍ മതിമറന്നാടി
പരലോക ചിന്തകള്‍ വെടിയുന്നു ഞാന്‍

പണ്ടാരോ തെളിയിച്ച നേര്‍വഴിയറിയാതെ
പാതിരാപുള്ളുപോലലയുന്നു ഞാന്‍

പാപികള്‍തന്നങ്കണമാം നരകത്തില്‍
പഴംതുണിപോലെരിഞ്ഞടങ്ങും ഞാന്‍
പാപത്തിന്‍ കറകള്‍ ..................

(മൂന്ന്)

പാരിതിന്‍ മിഥ്യയില്‍ മയങ്ങാതെ
പറുദീസ മാറ്റി പുറത്തു വരൂ നീ,
പരമ കാരുണ്യവാനാം ഈശോയെ പിന്തുടര്‍ന്ന്
പാവനമാം സ്വര്‍ഗ്ഗത്തില്‍ വസിക്കുക നീ

(നാല് )

പകലോന്‍ സന്ധ്യയില്‍ മറയുകില്ലെങ്കില്‍
പുലരികള്‍ക്കിവിടെന്തുവില
പാതിരാവിരുള്‍ മൂടിയില്ലെങ്കില്‍
പൊന്‍നിലാവിനെന്തുവില

പഠിക്കാനൊരു പാഠവുമില്ലെങ്കില്‍
പണ്ഡിതര്‍ ചൊല്ലുകള്‍ക്കെന്തുവില
പരസ്പരം തഴുകുവാനാവില്ലെങ്കില്‍
പാവന സ്നേഹത്തിനെന്തുവില

പകലോന്‍ സന്ധ്യയില്‍ ..........

പ്രായശ്ചിത്തത്തിനൊരുങ്ങുകില്ലെങ്കില്‍
പ്രാര്‍ത്ഥനകള്‍ക്കായിട്ടെന്തുവില
പുണ്യദേവാനാം യേശുവേ മറന്നാല്‍
പാരിതില്‍ മാനവര്‍ക്കെന്തുവില

പകലോന്‍ സന്ധ്യയില്‍ ..........

(അഞ്ച്)

സാത്താന്റെ വലയത്തില്‍ മയങ്ങുന്നവരെ
സഹനം പാടെ വെടിയുന്നവരെ
സര്‍വ്വ നാശങ്ങള്‍ വിതയ്ക്കുന്നവരെ
സ്വാന്തനം അന്യര്‍ക്കേകാത്തവരെ

സമ്പത്തോരേറെ കയ്യടക്കി
സര്‍വ്വാധികാരത്തിന്‍ സ്വരം മുഴക്കി
സമത്വ ചിന്തകളെന്തെന്നറിയാതെ
സ്വാര്‍ത്ഥരായി താഴെ പതിക്കുന്നവരെ

സാത്താന്റെ വലയത്തില്‍ .......................

സ്വര്‍ഗ്ഗ നായകന്‍ ഈശോയെ നമിച്ചാല്‍
സ്നേഹത്തിന്‍ മാധുര്യം അന്യര്‍ക്കേകിയാല്‍
സത്യത്തിന്‍ നേര്‍പാത തെളിയുമല്ലോ
സ്വര്‍ഗ്ഗനിവാസികളാകും നാമേവരും

(ആറ് )

ആകാശ വീഥിയില്‍ ഞാന്‍ പറന്നൂ
ആഴിതന്‍ വിരിമാറില്‍ ഞാനൊഴുകി
ആറുനില മാളികയില്‍ ഞാന്‍ വസിച്ചൂ
ആര്‍ഭാട വേദികളില്‍ ഞാന്‍ രസിച്ചൂ

ആയിരം പൊന്‍പണം വീശിയെറിഞ്ഞൂ
ആരിലും കേമനായി ഞാന്‍ തിളങ്ങീ
അധികാരതാണ്ഡവനൃത്തമാടി
അന്യരെയാകെയുമടിമകളാക്കി

ആകാശ വീഥിയില്‍ ........

ആശകള്‍ പെരുകുമ്പോളേറെ കുതിച്ചൂ
ആയുസ്സ്‌ തേയുന്നതറിയാതെ മയങ്ങി
അവസാന നാളിന്‍ കൂട്ടമണി മുഴങ്ങി
ആറടിമണ്ണിലെന്‍ സാമ്രാജ്യമൊതുങ്ങി.

(ഏഴ്)

തമ്മില്‍ തമ്മില്‍ പൊരുതുവാനല്ല
തമ്മില്‍ തമ്മില്‍ വെറുക്കുവാനല്ല
തമ്മില്‍ തമ്മില്‍ അകലുവാനല്ല
തന്നെ തന്നെ പുകഴ്ത്തുവാനല്ല

താരാട്ടിന്‍ ഈണം മറക്കുവാനല്ല
തായ്‌ കുലത്തെ നിന്ദിപ്പാനല്ല
താഴേക്കിടയെ മെതിക്കുവാനല്ല
തന്നിഷ്ടം വേദമായി ചോല്ലാനല്ല

തമ്മില്‍ തമ്മില്‍ ................

തനിക്കുള്ളിലാ പരിശുദ്ധാത്മാവുണ്ടല്ലോ
തനിക്കപ്പുറം പ്രപഞ്ചവുമുണ്ടല്ലോ
തനിക്കറിയാത്ത സത്യങ്ങളുണ്ടല്ലോ
തന്നെ വഹിക്കും യേശുവുമുണ്ടല്ലോ


(എട്ട്)

സത്യത്തിന്‍ ഒളിതാരമേ യേശുവെ
സ്നേഹത്തിന്‍ അലയാഴിയെ
സമത്വത്തിന്‍ സൂചികയെ യേശുവെ
സ്വാന്തന കുളിര്‍ തെന്നലേ

സ്വര്‍ഗ്ഗത്തിന്‍ ആധിപനേ യേശുവെ
സര്‍വ്വ നന്മ പ്രതിരൂപമേ
സഹനത്തിന്‍ മാര്‍ഗ ദര്‍ശിയേ യേശുവെ
സര്‍വ്വ രാജ്യ രാജ പുത്രാ.

സത്യത്തിന്‍ .................

സാധുവില്‍ സാധുവും നീ യേശുവെ
സര്‍വ്വ ശക്ത ജേതാവും നീ
സാത്താനെ അകറ്റീടണെ യേശുവെ
സ്വര്‍ഗ്ഗത്തിന്‍ വഴി കാട്ടിടണെ

(ഒന്‍പത്)

ഒരു തടവറ വെറും തടവറ
ഒരു തടവറ മാത്രമീ പ്രപഞ്ചം
ഒരു നിമിഷം വെറുമൊരുനിമിഷം
ഒരു നിമിഷം മാത്രമീ ജീവിതം
ഒരു നുണ മോഴിഞാലൊരു വന്‍വിപത്ത്‌
ഒരു പാപം വിതച്ചാലോരായിരം വിളകള്‍ 

No comments:

Post a Comment