Oct 23, 2011

എന്റെ ഡയറിക്കുറിപ്പുകള്‍ - 5


ഇന്ന് ഒക്ടോബര്‍ 23 ഞായറാഴ്ച. കഴിഞ്ഞ കുറെ ദിവസങ്ങളായി പലവിധ തിരക്കുകള്‍ ആയതിനാല്‍ വിശേഷങ്ങള്‍ ഒന്നും തന്നെ കുറിച്ചു വയ്ക്കാനോ ഇവിടെ എഴുതാനോ കഴിഞ്ഞില്ല. നമ്മുടെ ഒരു അന്തേവാസിയായ ശ്രീനിവാസന്‍ പെട്ടന്ന്‌ ഒരു ദിവസം ഇവിടെ നിന്നും കടന്നു കളഞ്ഞത് ആയിരുന്നു ഒരു വിശേഷം. ആവുന്നത്ര തിരഞ്ഞിട്ടും അദ്ദേഹത്തെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. തെരുവില്‍ നിന്ന് കിട്ടിയ ഇദ്ദേഹത്തിനു തന്റെ അസുഖം വളരെയേറെ സുഖപ്പെട്ടിരുന്നതിനാല്‍ സാമാന്യം നന്നായി പെരുമാറാന്‍ കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ഇദ്ദേഹത്തെ വെളിയില്‍ കാണുന്ന സാമാന്യജനത്തിനു ഒരു സംശയവും തോന്നുകയില്ല. അതാണ്‌ ഇദ്ദേഹത്തെ കണ്ടു പിടിക്കാന്‍ വിഷമവും. ഇവിടെ നിന്ന് പോകുന്നത് വരെയും തന്റെ ജന്മസ്ഥലവും കുടുംബത്തിന്റെ വിവരവും അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിരുന്നില്ല. ഏവിടേയായിരുന്നാലും ദൈവം കാത്തുകൊള്ളും എന്ന വിശ്വാസം മാത്രം നമുക്ക്‌ തുണ.

രണ്ടാമതായി പറയാനുള്ളത്‌ കഴിഞ്ഞ മാസം സ്വന്തം അമ്മ വന്നു കൂട്ടിക്കൊണ്ടു പോയിരുന്ന സാബു തിരിച്ചെത്തിയിരിക്കുന്നു. കുറച്ച് പോലിസുകാര്‍ അവനെ അവരുടെ വാഹനത്തില്‍ കയറ്റി ഇവിടെ എത്തിക്കുകയാണ് ഉണ്ടായത്‌. അവര്‍ അറിയിച്ച പ്രകാരം സാബു അവന്റെ വീട്ടില്‍ എത്തി കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ വളരെ അക്രമകാരിയായി മാറി. വീട്ടിലുള്ള എല്ലാ സാമഗ്രികളും വലിച്ചിട്ടു അതിനു തീ കൊളുത്തുകയും വീട് ഒട്ടാകെ അഗ്നിക്കിരയാകുകയും ചെയ്തു. തിരിച്ചെത്തിയ സാബു പണ്ടത്തെപ്പോലെ തന്നെ വളരെ ശാന്തനാണ് . അവന്‍ പറഞ്ഞത്‌ ഇങ്ങനെ ' ഇപ്പോള്‍ എന്തൊരു സമാധാനം ... ഒരു മൊട്ടു സൂചി പോലും അവിടെ ബാക്കിയില്ല.. എല്ലാം അഗ്നി കൊണ്ട് പോയി.. എനിക്കിനി സമാധാനത്തില്‍ ഇവിടെ കഴിയാം.. ' ഒരു കണക്കിന് അവന്‍ പറഞ്ഞത്‌ മുഴുവന്‍ ശരി തന്നെ. എല്ലാവര്‍ക്കും അസമാധാനം ഉണ്ടാക്കുന്ന വസ്തു സമ്പത്ത്‌ തന്നെ. അത് കൊണ്ട് തന്നെ സമ്പത്ത്‌ പോയാല്‍ സമാധാനം തീര്‍ച്ചയാണല്ലോ.

നമ്മുടെ റഹിം പിന്നെയും കടലാസില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുന്നത് കണ്ടു നോക്കിയപ്പോള്‍ കണ്ടത്‌ ചില ദൈവ സ്തുതികള്‍ . ഇവിടെ മതത്തിനും ജാതിക്കും പ്രസക്തിയില്ലെങ്കിലും ജനനം കൊണ്ട് മുസ്ലിം എന്നറിയപ്പെട്ട റഹിം ഇത്തരത്തില്‍ യേശുദേവനെ സ്തുതിച്ചു കൊണ്ട് എഴുതുകയും അതില്‍ ചില വാചകങ്ങള്‍ ഒരു ഹിന്ദുപുരാണങ്ങളില്‍ നിന്നെന്നപോലെ കാണുകയും ചെയ്യുന്നത് ദൈവം എന്ന ആ മഹാ ശക്തിയുടെ ചില കുസൃതിത്തരങ്ങള്‍ തന്നെ. റഹിം പിന്നെയും എഴുതിയ ചില വരികള്‍ അതെ പടി താഴെ കൊടുക്കുന്നു. ഇതില്‍ ചിലപ്പോള്‍ ഒരുപാട് തെറ്റുകള്‍ കാണാന്‍ പറ്റുമായിരിക്കും പക്ഷെ എഴുതിയത് ഒരു പണ്ഡിതനോ, കവിയോ, ചിന്തകനോ അല്ലാത്തത് കൊണ്ട് അദ്ദേഹത്തോട് സദയം ക്ഷമിക്കുക.

(ഒന്ന് )

ഇസ്രയേലിന്റെ നാഥാ .. ഈശോവേ ..
ഇരു ലോകം വിധിക്കുന്ന രാജാവേ...
ഈ രാജ്യം നിന്റെ സാമ്രാജ്യമല്ലേ ..
ഈ ജന്മം നിന്റെ വരടാനമല്ലേ ...


ഇന്നലെയെ മറക്കാത്ത മക്കളാവാന്‍
ഇന്നിനെ പാഴാക്കാ മനുഷ്യരാവാന്‍
ഇനിയുള്ള നാളെയെ സൌഖ്യം നേടാന്‍..
ഈ കുഞ്ഞാടുകള്‍ക്ക് നീ ഇടയനാവണേ ..

ഈ കാഴ്ചയെല്ലാം മിഥ്യയല്ലോ
ഇനിയൊരു ജന്മം സത്യമല്ലോ
ഇരുളില്‍ തടയുമീ പാപികളില്‍
ഈശോവേ നിന്നരുള്‍ പുല്‍കേണമേ



(രണ്ട്)

കലികാലമാമീകളിക്കളത്തില്‍
കലിതുള്ളി ഉറയും കരിംകോലങ്ങളെ
കാലപ്പഴക്കത്താല്‍ മായ്ക്കാനാവുമോ
കാലാതീതമാം തിരുവചനങ്ങളെ

കനല്‍ക്കട്ട കക്ഷത്തിലൊളിപ്പിക്കും മൂഢരായി
കാറ്റിനെ വെല്ലും പാഴ്ത്തടിമരമായി
കടലിനു വേലികെട്ടും കോമാളി വേഷമായി
കാണാപ്പുറം ചൊല്ലും കാപട്യരൂപമായി

കലികാലമാമീ...........

കഥനം വിതയ്ച്ചു കണ്ണുനീര്‍ കൊയ്തും
കരുണ മറന്നു കാഠിന്യം വഹിച്ചും
കാണാക്കയങ്ങളില്‍ താഴുംനേരം
കനിവേകാനും കരകയറ്റാനും യേശുദേവന്‍ മാത്രം

കലികാലമാമീ...........



കഴിഞ്ഞ ആഴ്ചയില്‍ നമ്മുടെ സ്ഥാപനത്തില്‍ ഫോണ്‍ കണക്ഷനും ഇന്റര്‍നെറ്റ് (ബ്രോഡ്ബാന്‍ഡ്) കണക്ഷനും ലഭിച്ചു. അത് കാരണം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ 'SKYPE' ല്‍ "kripacharitabletrust” എന്ന പേരില്‍ ഒരു ഫ്രീ അക്കൌണ്ട് തുടങ്ങി. ഈ സൗകര്യം ഉപയോഗിച്ച് വളരെ ദൂരെയുള്ള ആര്‍ക്കും നേരില്‍ കണ്ടു കൊണ്ട് സംസാരിക്കാനും ഇവിടെയുള്ള കാര്യങ്ങള്‍ അറിയാനും പറ്റുമല്ലോ. നമ്മുടെ ലാന്‍ഡ്‌ലൈന്‍ ഫോണ്‍ നമ്പര്‍ 04902444270 ആണ്.  

Oct 14, 2011

എന്റെ ഡയറിക്കുറിപ്പുകള്‍ - 4


കഴിഞ്ഞ ദിവസങ്ങളിലെ വിശേഷങ്ങളില്‍ അത്യന്തം വിശേഷമായ ഒരു കാര്യം ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. അത് നമ്മുടെ ഒരു അന്തേവാസിയായ റഹിം എഴുതിയ ഏതാനും ദൈവസ്തുതികളും കവിതാ ശകലങ്ങളെയും കുറിച്ചാണ്. ഒരു ദിവസം അത്യാവശ്യമായി എനിക്ക് കുറച്ച് പേപ്പറുകളും പേനയും വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് ഇത്രമാത്രം മനോഹരമായ രചനയ്ക്കുള്ള തയ്യാറെടുപ്പാണ് എന്നാരും അറിഞ്ഞിരുന്നില്ല. താഴെ കൊടുത്തിരിക്കുന്നത് വായിച്ചാല്‍ നിങ്ങള്‍ക്കും അത്ഭുതം തോന്നും. ഇതില്‍ വ്യാകരണത്തെറ്റുകള്‍ കാണാം, വൃത്തവും പ്രാസവും ഒക്കാതെയിരിക്കാം, പക്ഷെ എഴുതിയ വ്യക്തി ഇവിടെയുള്ള രോഗിയായ അന്തേവാസി എന്ന നിലയില്‍ മാത്രം ചിന്തിച്ചാല്‍ ഇത് അതി മനോഹരം തന്നെ.

(ഒന്ന്)
ആയിരം പിലാത്തോസ് ഭരിച്ചാലും
ആയിരം യൂദാസ് ചതിച്ചാലും
ആയിരം വര്‍ഷങ്ങള്‍ ചെന്നാലും
ആ യേശുദേവന് മരണമുണ്ടോ...

ആടുകളെ മേച്ചും അറിവുപകര്‍ന്നും
ആരോരും കാണാത്ത അന്തരാത്മാവിന്‍
അന്ധകാരം മാറ്റിയവനേ
ആരിലും ലോലനായി വാഴ്ന്നവനേ

ആയിരം പിലാത്തോസ് ........................
അപരാധമൊന്നും ചെയ്യാതെ
കുരിശില്‍ തൂങ്ങിയ അവതാരമേ
ആയിരം മെഴുകുതിരികളായി ഉരുകരുതേ നീ
അറിവിന്‍ കെടാവിളക്കായി തെളിയേണമേ ..

ആയിരം പിലാത്തോസ് ........................
(രണ്ട്)
പാപത്തിന്‍ കറകള്‍ പുരണ്ടോരീഭൂവില്‍
പാപങ്ങള്‍ കൊയ്യാനായെന്തിനു പിറന്നു ഞാന്‍

പാരിതിന്‍ സൌഖ്യത്തില്‍ മതിമറന്നാടി
പരലോക ചിന്തകള്‍ വെടിയുന്നു ഞാന്‍

പണ്ടാരോ തെളിയിച്ച നേര്‍വഴിയറിയാതെ
പാതിരാപുള്ളുപോലലയുന്നു ഞാന്‍

പാപികള്‍തന്നങ്കണമാം നരകത്തില്‍
പഴംതുണിപോലെരിഞ്ഞടങ്ങും ഞാന്‍
പാപത്തിന്‍ കറകള്‍ ..................

(മൂന്ന്)

പാരിതിന്‍ മിഥ്യയില്‍ മയങ്ങാതെ
പറുദീസ മാറ്റി പുറത്തു വരൂ നീ,
പരമ കാരുണ്യവാനാം ഈശോയെ പിന്തുടര്‍ന്ന്
പാവനമാം സ്വര്‍ഗ്ഗത്തില്‍ വസിക്കുക നീ

(നാല് )

പകലോന്‍ സന്ധ്യയില്‍ മറയുകില്ലെങ്കില്‍
പുലരികള്‍ക്കിവിടെന്തുവില
പാതിരാവിരുള്‍ മൂടിയില്ലെങ്കില്‍
പൊന്‍നിലാവിനെന്തുവില

പഠിക്കാനൊരു പാഠവുമില്ലെങ്കില്‍
പണ്ഡിതര്‍ ചൊല്ലുകള്‍ക്കെന്തുവില
പരസ്പരം തഴുകുവാനാവില്ലെങ്കില്‍
പാവന സ്നേഹത്തിനെന്തുവില

പകലോന്‍ സന്ധ്യയില്‍ ..........

പ്രായശ്ചിത്തത്തിനൊരുങ്ങുകില്ലെങ്കില്‍
പ്രാര്‍ത്ഥനകള്‍ക്കായിട്ടെന്തുവില
പുണ്യദേവാനാം യേശുവേ മറന്നാല്‍
പാരിതില്‍ മാനവര്‍ക്കെന്തുവില

പകലോന്‍ സന്ധ്യയില്‍ ..........

(അഞ്ച്)

സാത്താന്റെ വലയത്തില്‍ മയങ്ങുന്നവരെ
സഹനം പാടെ വെടിയുന്നവരെ
സര്‍വ്വ നാശങ്ങള്‍ വിതയ്ക്കുന്നവരെ
സ്വാന്തനം അന്യര്‍ക്കേകാത്തവരെ

സമ്പത്തോരേറെ കയ്യടക്കി
സര്‍വ്വാധികാരത്തിന്‍ സ്വരം മുഴക്കി
സമത്വ ചിന്തകളെന്തെന്നറിയാതെ
സ്വാര്‍ത്ഥരായി താഴെ പതിക്കുന്നവരെ

സാത്താന്റെ വലയത്തില്‍ .......................

സ്വര്‍ഗ്ഗ നായകന്‍ ഈശോയെ നമിച്ചാല്‍
സ്നേഹത്തിന്‍ മാധുര്യം അന്യര്‍ക്കേകിയാല്‍
സത്യത്തിന്‍ നേര്‍പാത തെളിയുമല്ലോ
സ്വര്‍ഗ്ഗനിവാസികളാകും നാമേവരും

(ആറ് )

ആകാശ വീഥിയില്‍ ഞാന്‍ പറന്നൂ
ആഴിതന്‍ വിരിമാറില്‍ ഞാനൊഴുകി
ആറുനില മാളികയില്‍ ഞാന്‍ വസിച്ചൂ
ആര്‍ഭാട വേദികളില്‍ ഞാന്‍ രസിച്ചൂ

ആയിരം പൊന്‍പണം വീശിയെറിഞ്ഞൂ
ആരിലും കേമനായി ഞാന്‍ തിളങ്ങീ
അധികാരതാണ്ഡവനൃത്തമാടി
അന്യരെയാകെയുമടിമകളാക്കി

ആകാശ വീഥിയില്‍ ........

ആശകള്‍ പെരുകുമ്പോളേറെ കുതിച്ചൂ
ആയുസ്സ്‌ തേയുന്നതറിയാതെ മയങ്ങി
അവസാന നാളിന്‍ കൂട്ടമണി മുഴങ്ങി
ആറടിമണ്ണിലെന്‍ സാമ്രാജ്യമൊതുങ്ങി.

(ഏഴ്)

തമ്മില്‍ തമ്മില്‍ പൊരുതുവാനല്ല
തമ്മില്‍ തമ്മില്‍ വെറുക്കുവാനല്ല
തമ്മില്‍ തമ്മില്‍ അകലുവാനല്ല
തന്നെ തന്നെ പുകഴ്ത്തുവാനല്ല

താരാട്ടിന്‍ ഈണം മറക്കുവാനല്ല
തായ്‌ കുലത്തെ നിന്ദിപ്പാനല്ല
താഴേക്കിടയെ മെതിക്കുവാനല്ല
തന്നിഷ്ടം വേദമായി ചോല്ലാനല്ല

തമ്മില്‍ തമ്മില്‍ ................

തനിക്കുള്ളിലാ പരിശുദ്ധാത്മാവുണ്ടല്ലോ
തനിക്കപ്പുറം പ്രപഞ്ചവുമുണ്ടല്ലോ
തനിക്കറിയാത്ത സത്യങ്ങളുണ്ടല്ലോ
തന്നെ വഹിക്കും യേശുവുമുണ്ടല്ലോ


(എട്ട്)

സത്യത്തിന്‍ ഒളിതാരമേ യേശുവെ
സ്നേഹത്തിന്‍ അലയാഴിയെ
സമത്വത്തിന്‍ സൂചികയെ യേശുവെ
സ്വാന്തന കുളിര്‍ തെന്നലേ

സ്വര്‍ഗ്ഗത്തിന്‍ ആധിപനേ യേശുവെ
സര്‍വ്വ നന്മ പ്രതിരൂപമേ
സഹനത്തിന്‍ മാര്‍ഗ ദര്‍ശിയേ യേശുവെ
സര്‍വ്വ രാജ്യ രാജ പുത്രാ.

സത്യത്തിന്‍ .................

സാധുവില്‍ സാധുവും നീ യേശുവെ
സര്‍വ്വ ശക്ത ജേതാവും നീ
സാത്താനെ അകറ്റീടണെ യേശുവെ
സ്വര്‍ഗ്ഗത്തിന്‍ വഴി കാട്ടിടണെ

(ഒന്‍പത്)

ഒരു തടവറ വെറും തടവറ
ഒരു തടവറ മാത്രമീ പ്രപഞ്ചം
ഒരു നിമിഷം വെറുമൊരുനിമിഷം
ഒരു നിമിഷം മാത്രമീ ജീവിതം
ഒരു നുണ മോഴിഞാലൊരു വന്‍വിപത്ത്‌
ഒരു പാപം വിതച്ചാലോരായിരം വിളകള്‍ 

Oct 3, 2011

എന്റെ ഡയറിക്കുറിപ്പുകള്‍ - 3


കഴിഞ്ഞ ആഴ്ച എടുത്തു പറയത്തക്ക കാര്യമായ വിശേഷങ്ങള്‍ ഇല്ലായിരുന്നു. ദൈവത്തിന്റെ കാരുണ്യം മൂലം ഒരുപാട് സന്മനസ്കരുടെ സഹായം ലഭിക്കുന്നുണ്ട് . അത് കൊണ്ട് തന്നെ വലിയ അല്ലലില്ലാതെ കാര്യങ്ങള്‍ നടക്കുന്നു.

28-09-2011

ഇന്ന് ഭാര്യ നിര്‍മ്മല അടുത്തുള്ള ദേവാലയത്തില്‍ പോയി വരുമ്പോഴാണ് കണ്ടത് , ഏകദേശം പതിനഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടി പ്രാകൃത വേഷത്തില്‍ റോഡില്‍കൂടി നടന്നു പോകുന്നത്. അവനെ കണ്ടപ്പോള്‍ത്തന്നെ തന്നെ മനസ്സിലായി ആരോരുമില്ലാതെ മാനസികരോഗം പിടിപെട്ടു അലയുന്നവനാണ് എന്ന്. ഭാര്യയുടെ ഫോണ്‍ ലഭിച്ചയുടനെ ഞാനും എന്റെ സുഹൃത്തും വണ്ടിയെടുത്ത് അവിടേക്ക് പോയി അവനെ ഇവിടെ കൂട്ടി കൊണ്ട് വന്നു. ഇതുവരേക്കും അവന്റെ സ്വദേശവും പേരും ഒന്നും തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല, എല്ലാം സാവധാനം ചെയ്യാം. ഏതായാലും പ്രകൃതം കാണുമ്പോള്‍ അവന്‍ ഉത്തരേന്ത്യക്കാരനാണെന്ന് തോന്നുന്നു.

02-10-2011

ഇന്ന് ഗാന്ധിജയന്തി. പതിവിലും അധികം സന്ദര്‍ശകര്‍ ഇവിടെ വന്നിരുന്നു. രാവിലെ ഒരു പത്തുമണിയോടെ തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ NCC ക്യാമ്പ്‌ അംഗങ്ങളും, മറ്റു സാമൂഹ്യ സഹായ കൂട്ടായ്മകളായ 'HELP ന്‍റെയും 'സ്വാന്തന' ത്തിന്റെയും അംഗങ്ങള്‍ വന്നിരിന്നു. അവര്‍ നമ്മുടെ അന്തേവാസികള്‍ക്ക് ഉച്ച ഭക്ഷണവും കൂടാതെ, വസ്ത്രങ്ങള്‍ , സോപ്പ്‌, ഔഷധങ്ങള്‍ തുടങ്ങി ഒരു പാട് സാധനങ്ങളും തന്നു. ഇത്തരത്തില്‍കിട്ടുന്ന സഹായങ്ങള്‍ നമ്മുടെ അന്തേവാസികള്‍ക്ക് വളരെ പ്രയോജനങ്ങള്‍ ആണെന്ന് മാത്രമല്ല, എനിക്ക് ഞാന്‍ തിരഞ്ഞെടുത്ത ഈ ശുശ്രൂഷാ വഴി ഇനിയും മുന്നോട്ട് കൊണ്ട് പോകാനുള്ള ഊര്‍ജ്ജവും തരുന്നു.

ഉച്ച കഴിഞ്ഞ് പേരാവൂരിലെ “Y's Mens” ക്ലബ്‌ ഭാരവാഹികളും, സമൂഹത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നവരുമായ കുറേപേര്‍ വന്നു. അവരും മുന്‍പ് പറഞ്ഞത്‌ പോലെ അരി തുടങ്ങിയ ഭക്ഷണ സാധനങ്ങളും കൊണ്ടായിരുന്നു വന്നത്.

നമ്മേ സഹായിക്കുന്ന എല്ലാവരുടെയും നല്ല മനസ്സിന് എങ്ങിനെ നന്ദി പറയണം എന്നെനിക്കറിയില്ല. ഒരു കാര്യം മാത്രം ഉറപ്പിച്ച് പറയാം, ദൈവം നിങ്ങളെ ഒരിക്കലും കൈവെടിയുകയില്ല, കാരണം ഇവര്‍ക്ക്‌ വേണ്ടി ചെയ്യുന്ന ഏതൊരുകാര്യവും ദൈവസ്തുതിയാണ്.