Sep 26, 2011

എന്റെ ഡയറിക്കുറിപ്പുകള്‍ - 2


ഇവിടെ എല്ലാ ദിവസവും വിശേഷങ്ങള്‍ തന്നെ. അത് മുഴുവന്‍ എഴുതുകയാണെങ്കില്‍ പിന്നെ മറ്റൊന്നിനും സമയം കാണില്ല. അത്രയധികം കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷെ ഇപ്പോള്‍ എഴുതാനിരിക്കുമ്പോഴാണെങ്കില്‍ പലതും ഓര്‍മ്മിക്കാനും കഴിയുന്നില്ല. ഇനി ദിവസേനയെന്നോണം കാര്യങ്ങള്‍ കുറിച്ചുവയ്ക്കാന്‍ നോക്കണം അല്ലെങ്കില്‍ പലതും വിട്ടുപോകും. ഇവിടെ വരുന്നവരോടൊക്കെ നമ്മുടെ വെബ്സൈറ്റ് തുടങ്ങിയ കാര്യം അറിയിച്ചു. എല്ലാവരും നല്ല പ്രോത്സാഹനം തരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും സഹായംകൊണ്ട് തന്നെയാണ് നമ്മുടെ സ്ഥാപനം മുന്നോട്ട് പോകുന്നത്. അതിനു എല്ലാവര്‍ക്കും ദൈവാനുഗ്രഹം തീര്‍ച്ചയായും ഉണ്ടാവുന്നതാണ്.



21/09/2011
കുറേക്കാലമായി പലരും ആവശ്യപ്പെടുന്നു, പ്രഭാത ഭക്ഷണം 'പൂരി' വേണമെന്ന്. ഇത്രയും പേര്‍ക്ക് പൂരി ഉണ്ടാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെ, എന്നാലും ഇവരുടെ ഒരാഗ്രഹവും അങ്ങിനെ തള്ളിക്കളയാനാവില്ല. എന്തു തന്നെ വന്നാലും ഇന്ന് 'പൂരി' ഉണ്ടാക്കുവാന്‍ തീരുമാനിച്ചു. അതിരാവിലെ തന്നെ ഒരുക്കങ്ങള്‍ തുടങ്ങി അധികം വൈകാതെ തന്നെ എല്ലാവര്‍ക്കും തൃപ്തികരമായവിധത്തില്‍ തന്നെ കൊടുത്തു. എല്ലാവരുടെയും സന്തോഷം കണ്ടപ്പോള്‍ത്തന്നെ സ്വന്തം വയറു നിറഞ്ഞു.

22/09/2011
ഇന്ന്‍ ഒരു പുതിയ അന്തേവാസി കൂടി ഞങ്ങളുടെ കൂടെ ചേര്‍ന്നു. അദ്ദേഹത്തിന്‍റെ പേര് ഗണേശന്‍ എന്നാണ്. ഏകദേശം 35 വയസ്സ് പ്രായം വരും. തലശ്ശേരിയിലെ ജനമൈത്രി പോലീസും ചില നാട്ടുകാരുമാണ് അദ്ദേഹത്തിനെ ഇവിടെ എത്തിച്ചത്‌. തലശ്ശേരി ഓവര്‍ബ്രിഡ്ജിന്റെ കീഴില്‍ ചെരുപ്പ് നന്നാക്കുന്ന ജോലി ചെയ്തിരുന്ന ഇദ്ദേഹം അമിത മദ്യപാനം മൂലം രോഗാതുരനായി, കാലില്‍ നീരുവന്ന്‍ വീര്‍ത്ത് എഴുന്നേറ്റ് നില്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ആണ് ഇവിടെ എത്തിക്കപ്പെട്ടത്. ഇവിടെയുള്ള അന്തേവാസികളില്‍ പലരും ഇത്തരത്തില്‍ അവശനിലയില്‍ എത്തിയതിനുശേഷം സുഖം പ്രാപിച്ചവരാണ്. അതുകൊണ്ട് തന്നെ നമ്മുടെ ഗണേശനും ദൈവത്തിന്റെ കൃപ കൊണ്ട് സുഖം പ്രാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.


23/09/2011
ഇന്ന രണ്ടുപേര്‍ക്ക്‌ കൂടി ഇവിടെ പ്രവേശനം കൊടുത്തു. ആദ്യം വന്നത് മുനിയപ്പന്‍ എന്ന 65 വയസ്സ് പ്രായം വരുന്ന ഒരു വ്യക്തിയാണ്. മാഹി എന്ന സ്ഥലത്ത് താമസിച്ചുകൊണ്ടിരുന്ന ഇദ്ദേഹം കടുത്ത ആസ്ത്മ രോഗിയാണ്. കോട്ടയം സ്വദേശിയായിരുന്ന ഇദ്ദേഹം ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകനും വിവാഹിതനും രണ്ട്‌ ആണ്‍മക്കളുടെ പിതാവുമായിരുന്നു. പിന്നീട് മാഹിയില്‍ വരികയും വേറെ കല്യാണം കൂടി കഴിച്ചു. ഇപ്പോള്‍ രോഗബാധിതനായി ജോലി ചെയ്യാന്‍ കഴിയാതെ വരികയും ശുശ്രൂഷ ചെയ്യാന്‍ ആരുമില്ലാതെ വരികയും ചെയ്തപ്പോള്‍ നമ്മുടെ സ്ഥാപനത്തെ കേട്ടറിഞ്ഞു സ്വയം വന്നതാണ്.

രണ്ടാമത് വന്നത് ഏകദേശം 40 വയസ്സ് പ്രായം വരുന്ന സൂരജ്‌ ആണ് . പന്നിയന്നൂര്‍ ആണ് സ്വദേശം. അച്ഛനും അമ്മയും മുന്‍പ്‌ തന്നെ മരിച്ചുപോയിരുന്നു. സ്വതവേ കുറച്ചു തോതില്‍ മാനസിക തകരാറുണ്ടായിരുന്ന സൂരജിന് സ്വന്തം സഹോദരന്റെ ആത്മഹത്യ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അത് സൂരജിന്റെ മാനസികരോഗം വളരെ വര്‍ദ്ധിപ്പിച്ചു. സഹായത്തിനു ആരും ഇല്ലാതെവന്ന സ്ഥിതിയില്‍ ചില ബന്ധുക്കള്‍ അദ്ദേഹത്തിനെ ഇവിടെ എത്തിച്ചു.


24/09/2011
പനി ബാധിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സുകുമാരനെ അസുഖം ഭേദമായതുകാരണം തിരിച്ചു കൊണ്ട് വന്നു.

25/09/2011
നമ്മുടെ പഴക്കം ചെന്ന അന്തേവാസികളില്‍ ഒരാളായ സന്തോഷിനു ഒരാഗ്രഹം. നല്ല 'കപ്പയും ഇറച്ചിക്കറിയും' കഴിക്കണം. കുറച്ചു ദിവസങ്ങളായി അവന്‍ എന്നെ കാണുമ്പോഴൊക്കെ ചോദിക്കുന്നു. എന്തു ചെയ്യുമെന്ന് കരുതി നില്‍ക്കുമ്പോഴാണ് ആവശ്യത്തിലധികം കപ്പയുമായി ഒരു മഹാമാനസ്കയായ അഭ്യുതയകാംക്ഷി ഇവിടെ എത്തിയത്‌. കൂടാതെ ഇറച്ചിക്കറി ഉണ്ടാക്കാനാവശ്യമായ സഹായവും മറ്റൊരു മാന്യദ്ദേഹത്തില്‍ നിന്നും ലഭിച്ചു. പിന്നെ ഒട്ടും അമാന്തിച്ചില്ല ഉച്ചയാവുംപോഴേക്കും ഭക്ഷണം റെഡി. ഒരു കാര്യം പറയാനുള്ളത്‌ ഇതാണ്, കൂടുതലും മാനസികരോഗികളും, വാര്‍ദ്ധക്യസഹജമായ രോഗം ബാധിച്ചവരുമായ നമ്മുടെ അന്തേവാസികള്‍ മനസ്സിരുത്തി എന്തെങ്കിലും ആഗ്രഹിച്ചാല്‍ അത് നമ്മെ സഹായിക്കുന്ന പലരുടെയും രൂപത്തില്‍ ദൈവം തന്നെ ഇവിടെ എത്തിച്ചു തരുന്നു. ഇത് ഞാന്‍ അനുഭവിച്ചറിയുന്നു.

ഇനി ഈയാഴ്ചത്തെ വിശേഷങ്ങളുമായി അടുത്ത തിങ്കളാഴ്ച വീണ്ടും എഴുതാം. അതുവരേക്കും വിട. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

Sep 19, 2011

എന്റെ ഡയറിക്കുറിപ്പുകള്‍ - 1


കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി എത്രയോ പേര്‍ നമ്മുടെ ഈ കൃപാ കേന്ദ്രത്തില്‍ അന്തേവാസികള്‍ ആയി വന്നിട്ടുണ്ട്, നിരവധിപേര്‍ അവരുടെ അസുഖം ഭേദമായി സ്വന്തം ഓര്‍മ്മശക്തി തിരിച്ചുകിട്ടിയതിനുശേഷം അവരുടെ സ്വന്തം ഭവനങ്ങളില്‍ മടങ്ങിപ്പോയിട്ടുണ്ട്. മാറാവ്യാധികള്‍ പിടിപെട്ട ചിലരൊക്കെ ദൈവത്തിലേക്ക് തിരിച്ചു പറന്നിരിക്കുന്നു. എത്രയെത്ര വിശേഷങ്ങള്‍ . സന്തോഷത്തിനും സങ്കടങ്ങള്‍ക്കും ഇവിടെ വ്യത്യാസമില്ല. ജീവിതത്തില്‍ അതികഠിനമായ ദുഖത്താല്‍ നീറുന്നവരോട് എനിക്ക് പറയാനുള്ളത്‌ ഇതാണ് - കഴിയുമെങ്കില്‍ നിങ്ങള്‍ ഒരു മണിക്കൂര്‍ എങ്കിലും ഇവരുടെ കൂടെ ഇവരുമായി സംസാരിച്ചു സമയം ചിലവഴിക്കൂ, നിങ്ങളുടെ മനസ്സിന്റെ ഭാരം പകുതിയെങ്കിലും കുറയുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ലതന്നെ. ഇവിടെയുള്ള ഓരോ വിശേഷങ്ങളും നിങ്ങളുമായി പങ്കുവെക്കുവാന്‍ കഴിയുന്നത് വളരെയധികം സന്തോഷം തരുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ എന്‍റെ ഈ ബ്ലോഗെഴുത്ത് ഒരു ഡയറിക്കുറിപ്പ് പോലെ ഞാന്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.

സപ്തംബര്‍ 11, 2011.

പതിവുപോലെ രാവിലെ എല്ലാവര്‍ക്കും ചായകൊടുത്ത് കഴിഞ്ഞു പ്രഭാത ഭക്ഷണത്തിനു വേണ്ടി ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് അറിഞ്ഞത് നമ്മുടെ ഒരു അന്തേവാസിയായ സുബ്രഹ്മണ്യനെ കാണാനില്ലെന്ന്. രാവിലെ എഴുന്നേറ്റ് ചായകുടിച്ചതാണ്. പിന്നെയെപ്പോഴോ പുറത്ത്‌ കടന്നു എവിടേക്കോ പോയിരിക്കുന്നു. കര്‍ണാടക സംസ്ഥാനത്തെ മടിക്കേരി എന്ന സ്ഥലമാണ് ഇവന്റെ സ്വദേശം. മാനസിക നില തകരാറിലായി സ്വന്തം വീട്ടില്‍ ആരും നോക്കാതെയായി അലഞ്ഞുതിരിഞ്ഞു നടന്ന്‍ എല്ലാവര്‍ക്കും ശല്യമായി മാറിയപ്പോള്‍ അവിടെയുള്ള നാട്ടുകാരാണ് നമ്മുടെ ഭവനത്തെക്കുറിച്ച് കേട്ടറിഞ്ഞു അവനെ ഇവിടെ എത്തിച്ചത്‌. രോഗം മൂര്‍ച്ചിച്ചു അക്രമവാസനയുള്ള നിലയിലായിരുന്ന സുബ്രഹ്മണ്യനെ നാട്ടുകാര്‍ കയ്യും കാലും ബന്ധിച്ചായിരുന്നു ഇവിടെ കൊണ്ടുവന്നത്. മാനസികാരോഗ്യം വളരെയധികം വീണ്ടെടുത്തു കഴിഞ്ഞ സുബ്രഹ്മണ്യന്‍ അവന്‍റെ നാടിനെയും വീട്ടിനെയും പെട്ടെന്ന് ഓര്‍ത്തിരിക്കണം അതായിരിക്കും ഇവിടെനിന്നു പുറപ്പെട്ടത്‌. അവന്‍റെ രോഗം പൂര്‍ണ്ണമായി ഭേദമാകാതെ ഇവിടെ നിന്ന് പറഞ്ഞയക്കില്ല എന്ന്‍ അവനറിയാമായിരുന്നു. മാനസികരോഗം പൂര്‍ണ്ണമായി ഭേദമാകാത്തവര്‍ താമസിക്കുന്ന ഹാളിന്റെ വാതില്‍ എപ്പോഴും പൂട്ടിയിടാറുണ്ട്, പക്ഷെ രാവിലെ ഓരോരുത്തരെയായി പ്രഭാതകര്‍മ്മത്തിനു കൊണ്ടുപോകാന്‍ അത് തുറക്കുമ്പോള്‍ നമ്മള്‍ അറിയാതെ ചിലര്‍ ആ വാതിലൂടെ പുറത്ത്‌ കടക്കും. നമ്മുടെ ഭവനം സ്ഥിതി ചെയ്യുന്നത് റോഡിനു തൊട്ട് തന്നെ ആയതും ഭവനത്തിന് ചുറ്റുമതില്‍ ഇല്ലാത്തത് കൊണ്ടും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട്.

അടുത്ത ബസ്‌ സ്റ്റോപ്പിലും, കടകളിലും മറ്റും തിരഞ്ഞെങ്കിലും അവനെ കണ്ടെത്തിയില്ല. ഉടന്‍ തന്നെ അവനെ ഇവിടെ എത്തിച്ചവരെ ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. (അടുത്ത ദിവസം അവന്‍ നാട്ടില്‍ സുരക്ഷിതനായി എത്തിയിരിക്കുന്ന വിവരം ലഭിച്ചു. അത് വളരെ ആശ്വാസമായി )


സപ്തംബര്‍ 12, 2011.

ഇന്ന് ഒരു ദുഃഖ ദിനമാണ്. വര്‍ഷങ്ങളായി നമ്മുടെ കൂടെയുണ്ടായിരുന്ന ലിജോയുടെ വേര്‍പാട് മനസ്സിന് ഒരു മുറിവ് തന്നിരിക്കുന്നു. അവനു ജീവിതം അധികം നീളില്ല എന്നറിയാമായിരുന്നു എന്നാലും ഒരു മകനെപ്പോലെ ഞാന്‍ പരിചരിച്ച അവന്‍റെ മുഖം എങ്ങിനെ മറക്കും. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ അവന്‍റെ മരണവും ഒരു സന്തോഷം നല്‍കുന്നു. ഈ ജീവിതത്തിലെ അതികഠിനമായ ദുരിതം അവസാനിപ്പിച്ചു ദൈവം അവനെ തിരിച്ചു വിളിച്ചതാണല്ലോ. കാസര്‍ഗോഡ് സ്വദേശിയായ ലിജോ ജനനം മുതല്‍ രോഗാവസ്ഥയില്‍ ആയിരുന്നു. ഇത്തരത്തില്‍ രോഗാവസ്ഥയില്‍ ഇല്ലെങ്കിലും അവന്‍റെ സഹോദരങ്ങള്‍ മുഴുവനും ബുദ്ധിമാന്ദ്യമുള്ളവരാണ്. ഒരു തരത്തില്‍പ്പറഞ്ഞാല്‍ 'എന്‍ഡോസള്‍ഫാന്‍ന്റെ ബാക്കിപത്രങ്ങള്‍ . എല്ലാ മക്കളും ഇത്തരത്തില്‍ പിറന്ന മാതാപിതാക്കളുടെ വേദനയോളം വരില്ലല്ലോ നമ്മുടെ ദുഃഖം.

സപ്തംബര്‍ 15, 2011.
മഴക്കാലമായാല്‍ മനസ്സില്‍ എപ്പോഴും തീയാണ്. വൃദ്ധരും രോഗാവസ്ഥയിലുള്ളവരുമായ അന്തേവാസികള്‍ക്ക് രോഗം കൂടാന്‍ സാധ്യതയുള്ള കാലാവസ്ഥ. പലവിധ സാംക്രമികരോഗങ്ങള്‍ നാട്ടില്‍ മുഴുവന്‍ പടരുന്ന സമയം. ശുചിത്വം കര്‍ശനമായി പാലിച്ചേ മതിയാവൂ. അപ്പോഴാണ്‌ വസ്ത്രം ഉണക്കുന്ന പ്രവൃത്തി കീറാമുട്ടിയായി വരുന്നത്. വേനല്‍ക്കാലത്ത് എവിടെ വേണമെങ്കിലും വെയിലത്ത്‌ വസ്ത്രം കഴുകി ഉണക്കാം പക്ഷെ, മഴക്കാലം വന്നാല്‍ കഷ്ടപ്പാട് തന്നെ. മഹാമാനസ്കരും സമൂഹ സ്നേഹികളുമായ അഭ്യുദയകാംക്ഷികളുടെ സഹായം പ്രതീക്ഷിച്ച് ആരംഭിച്ചിരിക്കുന്ന കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാല്‍ മാത്രമേ ഇതിനു ഒരു പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. കൂടാതെ സ്ഥലപരിമിതി കുറക്കാന്‍ അല്‍പംകൂടി ഭൂമി കൂട്ടിച്ചേര്‍ക്കണം. ഹാളുകളില്‍ അടച്ചിട്ട് ജീവിക്കുന്ന ഇവര്‍ക്ക്‌ തുറസ്സായ സ്ഥലത്ത്‌ പ്രകൃതിയുമായി ചേര്‍ന്ന് സമയം ചിലവഴിക്കാന്‍ കഴിഞ്ഞാല്‍ അവരുടെ മാനസികാരോഗ്യം വളരെയധികം മെച്ചപ്പെടും.

രണ്ടു മൂന്നു ദിവസമായി പനി ബാധിച്ചു കിടന്ന സുകുമാരന് പനി തീരെ കുറയുന്നില്ല. ഡോ. രാമചന്ദ്രന്റെ നിര്‍ദേശപ്രകാരം തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന്‍ പുതുതായി രണ്ടു പേര്‍ക്ക് നമ്മുടെ ഭവനത്തില്‍ അഭയം നല്‍കി. ഒന്ന് ശ്രീ രാജീവന്‍. അമ്പത്തഞ്ചു വയസ്സുള്ള രാജീവന്‍ തിരുവനന്തപുരത്ത് വര്‍ക്കലയില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയാണ്. ഡ്രൈവര്‍ ജോലിക്കിടയില്‍ അപകടം പറ്റി കാലില്‍ വന്ന മുറിവ് പ്രമേഹരോഗം നിമിത്തം ഉണങ്ങാതാവുകയും ജോലി ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. ജീവിക്കാന്‍ മറ്റു വഴികളില്ലാതെ പല അഭയകേന്ദ്രങ്ങളിലും കഴിഞ്ഞിട്ടുള്ള ഇദ്ദേഹം ഇന്ന് വൈകീട്ട് പെട്ടെന്ന് സ്വയം ഇവിടെ വരികയും അഭയം അപേക്ഷിക്കുകയും ചെയ്തു. എത്ര തന്നെ വിഷമം ഉള്ളപ്പോഴും അഭയം തേടി വരുന്നവരെ മടക്കി അയക്കാന്‍ ഞങ്ങള്‍ ഒരിക്കലും മുതിരാറില്ല. അങ്ങിനെ ശ്രീ രാജീവനും നമ്മുടെ കുടുംബത്തില്‍ ഒരു ഭാഗമായി.

അത് പോലെ തന്നെ ശ്രീ രഘുനാഥ് എന്നദ്ദേഹവും അപ്രതീക്ഷിതമായി സ്വയം വന്നു ചേര്‍ന്നിരിക്കുന്നു. ഇദ്ദേഹം വളരെ നല്ല നിലയില്‍ വിദ്യാഭ്യാസവും ഉദ്യോഗവും നേടിയതാണ്. ന്യൂഡല്‍ഹിയില്‍ കുടുംബസമേതം ജീവിച്ചിരുന്ന ഇദ്ദേഹം മദ്യപാനവും മറ്റു ദുശ്ശീലങ്ങളും കാരണം കുടുംബവുമായി അകലുകയും അതെ സമയം തന്നെ സോറിയാസിസ് രോഗം ബാധിച്ച് ഭാര്യയാല്‍ വെറുക്കപ്പെട്ട് എല്ലാം ഉപേക്ഷിച്ച് അലഞ്ഞു തിരിയുകയായിരുന്നു. നമ്മുടെ ഭവനത്തെ എങ്ങിനെയോ കേട്ടറിഞ്ഞ ഇദ്ദേഹം ഇവിടെ എത്തി അഭയം ചോദിക്കുകയായിരുന്നു.

അങ്ങിനെ നമുക്ക്‌ രണ്ടു ബന്ധുക്കളെ കൂടെ ലഭിച്ചിരിക്കുന്നു.

സപ്തംബര്‍ 17, 2011.

ഈയാഴ്ച മൂന്നാമതായി ഒരു വ്യക്തിക്ക് ഇന്ന് അഭയം കൊടുത്തു. യശോധരന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. മദ്യപാനം ജീവിതത്തെ നശിപ്പിച്ച മറ്റൊരു വ്യക്തി. വീട്ടുകാര്‍ കൈവിട്ടു കടത്തിണ്ണകളില്‍ ജീവിക്കവേ മദ്യപാനവും തുടര്‍ന്നുള്ള പരാക്രമങ്ങളും സഹിക്കവയ്യാതെ നാട്ടുകാര്‍ ഇവിടെ കൂട്ടിക്കൊണ്ടുവരികയായിരിന്നു. മേലാസകലം വ്രണങ്ങളും എഴുന്നേറ്റിരിക്കാന്‍ പോലും ശക്തിയില്ലാതെ ഒരു ജീവശ്ചവമായിട്ടാണ് ഇദ്ദേഹത്തെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്. ഇവരെ ഞാന്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. എന്നാല്‍ കഴിയുന്ന സഹായം ഞാന്‍ ചെയ്യും അതിനു ഈശ്വരന്‍ എനിക്ക് കരുത്ത് പകരുമെന്ന് നല്ല വിശ്വാസവുമുണ്ട്.


പ്തംബര്‍ 18, 2011.

സാബു ഇന്ന് വളരെ സന്തോഷത്തിലാണ് , അവന്റെ അമ്മ അവനെ കൂട്ടികൊണ്ടുപോകാന്‍ വരും. എന്നാലും ഇടക്ക്‌ ഒരു സംശയം , അമ്മ വരുമോ ? അവന്‍റെ രോഗം ഭേദമായ വിവരം അമ്മയെ ഞാന്‍ അറിയിച്ചിട്ടുണ്ടാവുമോ എന്നും സംശയം. ഏതായാലും ഉച്ചയായപ്പോള്‍ അവന്‍റെ അമ്മ എത്തി. അവന്‍റെ സംശയം തീര്‍ന്നു. ഞാന്‍ അവനു നല്ല വസ്ത്രം മാറാന്‍ കൊടുത്തു. അവനെ കണ്ടാല്‍ ഇപ്പോള്‍ ഒരു കോളേജ് കുമാരനെപ്പോലെയുണ്ട്. ഉച്ച ഭക്ഷണവും കഴിഞ്ഞു എല്ലാവരോടും യാത്ര ചോദിച്ചു അമ്മയും മകനും പുറപ്പെട്ടു. മനസ്സില്‍ ഒരു കുളിര്‍മ. ഒരാള്‍ കൂടി സമൂഹ ജീവിതത്തിലേക്ക്‌ തിരിച്ചു ചെല്ലുന്നു. അവനെ ദൈവം അനുഗ്രഹിക്കട്ടെ. നമുക്ക്‌ ഇതില്‍പ്പരം ആനന്ദം വേറെയെന്തുണ്ട്.


ഇനി വരുന്ന ദിവസങ്ങളിലെ വിശേഷം അടുത്ത തിങ്കളാഴ്ച പറയാം. അതുവരെ ഈ പാവപ്പെട്ട മക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിച്ചു കൊണ്ട് തല്‍കാലം വിട പറയുന്നു.

Sep 16, 2011

ഞങ്ങളെക്കുറിച്ച്


മലയാളമനോരമയുടെ വാരാന്ത്യപതിപ്പായ METRO മനോരമയില്‍ 2010 ഒക്ടോബര്‍ മുപ്പത്‌ ശനിയാഴ്ച ഞങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ച ഒരു ലേഖനം പകര്‍ത്തെഴുതിക്കൊണ്ട് ഈ ബ്ലോഗെഴുത്ത് ഞാന്‍ ആരംഭിക്കുന്നു.

====================================================================
പുഴുവരിക്കുന്ന ശരീരവുമായി തെരുവില്‍ കിടക്കുന്ന മനുഷ്യര്‍ക്കും മനസ്സിന്റെ താളം തെറ്റി അലയുന്ന ഹതഭാഗ്യര്‍ക്കും കൂടൊരുക്കി സന്തോഷ്‌ - നിര്‍മല ദമ്പതികള്‍ പേരാവൂര്‍ തെറ്റുവഴിയില്‍ കൃപാലയം (കൃപ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ) എന്നു പേരിട്ട കാരുണ്യ ഭവനത്തില്‍ നടത്തിപ്പുകാരോ അന്തേവാസികളോ ഇല്ല. ഇവിടെ എത്തുന്നവരെല്ലാം വീട്ടിലെ കുടുംബാംഗങ്ങള്‍. നിലവില്‍ എണ്‍പത്‌ പേരുള്ള കുടുംബത്തിന്റെ നാഥന്‍ എം.വി. സന്തോഷ്‌ എന്ന മുപ്പത്തിയെഴുകാരനാണ്.

സന്തോഷിനും ഭാര്യ നിര്‍മ്മലയ്ക്കും മക്കളായ മാനുവല്‍ (അഞ്ച് ), സോളമന്‍ (മൂന്നര ) ജോയല്‍ (രണ്ട് ) സാവൂള്‍ (മൂന്നു മാസം ) എന്നിവര്‍ക്കുമൊപ്പം ഈ എണ്‍പത്‌ പേരും കൃപാലയത്തിലാണ് താമസം. മനോവൈകല്യമുള്ളവര്‍, കുഷ്ഠരോഗബാധിതര്‍ , നട്ടെല്ല് തകര്‍ന്നവര്‍ , ജീവിതത്തിന്റെ സായന്തനത്തില്‍ വഴിയാധാരമാക്കപ്പെട്ടവര്‍ തുടങ്ങി ഉറ്റവരോ ബന്ധുക്കളോ ഇല്ലാത്തവര്‍ , ബന്ധുക്കളുണ്ടെങ്കിലും നോക്കാനാളില്ലാത്തവര്‍ , ശയ്യാവലംബിയായ ഇവര്‍ക്കൊക്കെ കുന്നോളം സ്നേഹം പകര്‍ന്നു നല്‍കി അവരുടെ വേദനയില്‍ മരുന്നു പുരട്ടി ജീവിതത്തില്‍ ആനന്ദം കണ്ടെത്തുകയാണ് ഈ യുവ ദമ്പതികള്‍ .

ഇവര്‍ക്കൊപ്പം ദൈവവിളി കേട്ട് ആതുര ശുശ്രൂഷക്ക് ഇറങ്ങിത്തിരിച്ച പുന്നശ്ശേരി കൊച്ചേട്ടന്‍, ഭാര്യ ഗ്രേസി, പ്രേമ, പാറാല്‍ ബാബു, ജിജോ തുടങ്ങിയവരും ഈ ശുശ്രൂഷയില്‍ പങ്കാളികളാവുന്നു.

ബൈക്കപകടത്തില്‍ തോളെല്ല് തകര്‍ന്ന്‍ ആതുര ശുശ്രൂഷാ കേന്ദ്രത്തില്‍ എത്തുന്നതോടെയാണ് ആരോരുമില്ലാത്തവരെ ശുശ്രൂഷിക്കുക എന്ന ആശയം സന്തോഷിന്റെ മനസ്സില്‍ മുള പൊട്ടുന്നത്‌. അങ്ങനെ ധ്യാനകേന്ദ്രത്തില്‍എത്തി. ഇതിനിടയില്‍ സമാന ചിന്താഗതിയുള്ള നിര്‍മലയുമായുള്ള വിവാഹാലോചന തേടിയെത്തി.

തെറ്റുവഴിയില്‍ കരിസ്മാറ്റിക് ഗ്രൂപ്പിന് കീഴില്‍ ഉറ്റവരില്ലാത്ത സ്ത്രീകളെയും കുട്ടികളെയും ശുശ്രൂഷിക്കുന്ന ഈ ബി കോം ബിരുദധാരിണിയെ ജീവിതപങ്കാളിയാക്കുന്നതോടെ ഏഴ് വര്‍ഷം മുന്‍പ്‌ ശുശ്രൂഷാകേന്ദ്രത്തിന്റെ ഒരു ഭാഗത്ത്‌ കൊച്ചു വീടുവച്ചു. തലശ്ശേരി ജനറല്‍ ആശുപത്രി സര്‍ജിക്കല്‍ വാര്‍ഡില്‍ കാലില്‍ വ്രണവുമായി കഴിഞ്ഞ കുഞ്ഞപ്പയെന്ന എണ്‍പത്‌കാരനാണ് ആദ്യമായി ഈ വീട്ടിലേക്കെത്തിയത്.

ആളുകള്‍ കൂടിയതോടെ പാര്‍പ്പിക്കാന്‍ സൗകര്യമില്ലാതായി. 25 സെന്റ്‌ സ്ഥലത്തിന്റെ ഒരു ഭാഗത്ത്‌ മൂന്നു നില കെട്ടിടത്തിന്റെ പണി ആരംഭിച്ചെങ്കിലും താഴത്തെ നില മാത്രമാണ് പൂര്‍ത്തിയായത്‌. ഇതിനകത്ത് മനോ വൈകല്യമുള്ള 40 പേര്‍ . മുകളിലത്തെ നിലയില്‍ ഭാഗികമായി പണിത ഹാളിലാണ് മറ്റുള്ളവര്‍ . സന്തോഷിന്റെ വീടിന്റെ അടുക്കളയില്‍ പാകം ചെയ്യുന്ന ഭക്ഷണമാണ് എല്ലാവരും പങ്കുവച്ചു കഴിക്കുന്നത് .

വിവാഹം, ജന്മദിനം , ചരമ അടിയന്തരം തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഉദാരമതികള്‍ നല്‍കുന്ന സഹായത്തിലാണ് ഇവിടെയുള്ളവര്‍ക്ക് മൂന്ന് നേരം സ്വന്തം വീട്ടിലെന്നപോലെ ആഹാരം നല്‍കുന്നത് .

സന്മനസ്സുള്ളവരില്‍ പ്രതീക്ഷയര്‍പ്പിച്ച് കെട്ടിടം പണി പൂര്‍ത്തീകരിക്കാനുള്ള തീവ്രശ്രമത്തിലാണിവര്‍ .

മാറാരോഗികളെ പരിചരിക്കുന്നതും വ്രണങ്ങളില്‍ മരുന്ന് വച്ച് മുറിവുണക്കുന്നതുമെല്ലാം ഈ ദമ്പതികള്‍ തന്നെ. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഏറെ മനുഷ്യസ്നേഹികളുടെ പിന്തുണയും ഇവര്‍ക്കുണ്ട്.

മാസത്തില്‍ ഒരു തവണ തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് സിസ്റ്റര്‍ ഡോ. വിനിത ഇവിടെ എത്തി മനോവൈകല്യമുള്ളവരെ പരിശോധിക്കും. രശ്മി ഹോസ്പിറ്റലിലെ ഡോ. രാമചന്ദ്രന്റെ സേവനം അശരണരായ ഈ മനുഷ്യര്‍ക്ക്‌ ഏതു സമയത്തും ലഭിക്കും.

ഒപ്പം ഡോ. തങ്കം പുന്നൂസ്‌ മരുന്നുള്‍പ്പെടെ ഇവിടെ എത്തിക്കും.

അവശതയില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവര്‍ക്ക്‌ തൊഴില്‍ നല്‍കി പുനരധിവസിപ്പിക്കാന്‍ ഇവര്‍ക്ക്‌ പദ്ധതികളുമണ്ട്. ഇതിനായി ഒന്നര ഏക്കര്‍ സ്ഥലമെങ്കിലും വേണം. സ്ഥലം സമീപത്ത്‌ തന്നെ കണ്ടെത്താമെങ്കിലും പണമില്ലെന്നതാണ് തടസ്സം.

സ്വന്തം മക്കളെ രോഗികളും അവശരുമായവര്‍ക്കൊപ്പം വളര്‍ത്തുന്നത് എങ്ങനെയെന്ന ചോദ്യത്തിന് സന്തോഷിന്‌ വ്യക്തമായ ഉത്തരമുണ്ട്. ഇവിടെ കഴിയുന്നവരെല്ലാം ഒരു വീട്ടിലെ അംഗങ്ങളാണ്.

ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യര്‍ക്ക്‌ തങ്ങളുടെ മക്കളെയും പേരക്കുട്ടികളെയും തന്റെ മക്കളില്‍ ദര്‍ശിക്കാനാവുന്നതിലൂടെ അവര്‍ക്ക്‌ ലഭിക്കുന്ന മാനസിക സംതൃപ്തിയില്‍ നിന്ന് തിരിച്ചു ലഭിക്കുന്ന അനുഗ്രഹമാണ് തന്റെ നാല് മക്കള്‍ക്കുള്ള ഏറ്റവും വലിയ സമ്പത്ത്‌. സന്തോഷ്‌ തന്റെ നയം വ്യക്തമാക്കുന്നു.

====================================================================